ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊൻപുലരി; നാടെങ്ങും വിഷു ആഘോഷപ്പൊലിമയിൽ
തിരുവനന്തപുരം: കാർഷിക സംസ്കൃതിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവിനെ മലയാളികൾ ഇന്ന് പുതുപ്രതീക്ഷകളോടെ വരവേൽക്കുന്നു. വേനൽച്ചൂടിനെ അവഗണിച്ച് നാടും നഗരവും ഒരുപോലെ കണിക്കൊന്നകളുടെ മഞ്ഞപ്പട്ടുടുത്ത ആഘോഷലഹരിയിലാണ്. സൂര്യൻ രാശിചക്രത്തിലെ ആദ്യ രാശിയായ മേടത്തിലേക്ക് പ്രവേശിക്കുന്ന ഈ പുണ്യദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ പുത്തൻ ഉണർവാണ് ഈ ആഘോഷം പകരുന്നത്.ഇന്ന് പുലർച്ചെ തന്നെ വീടുകളിൽ ഐശ്വര്യപൂർണ്ണമായ വിഷുക്കണി ദർശനം നടന്നു. ഓട്ടുരുളിയിൽ ഉണക്കലരിയും കണിവെള്ളരിയും വാൽക്കണ്ണാടിയും ഗ്രന്ഥവും ഒപ്പം സ്വർണ്ണവും നാണയങ്ങളും പൂത്തുലഞ്ഞ കണിക്കൊന്നയും ഒരുക്കിവെച്ച് നിലവിളക്കിന്റെ പ്രഭയിൽ കണി കണ്ടുണർന്നത് വരാനിരിക്കുന്ന ഒരു വർഷത്തെ ഐശ്വര്യത്തിനുള്ള തുടക്കമായാണ് വിശ്വസിക്കപ്പെടുന്നത്. മുതിർന്നവർ കുട്ടികൾക്ക് കൈനീട്ടം നൽകുന്ന ചടങ്ങും ആവേശപൂർവ്വം നടന്നു. വടക്കൻ കേരളത്തിൽ വിഷുക്കട്ടയും മറ്റിടങ്ങളിൽ...



















