തിരൂർ: ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറെ മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറാണ് (47) പിടിയിലായത്.കേസിൽ ഇടനിലക്കാരായി പ്രവർത്തിച്ച തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീൻ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവരെ കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് വിനോദ് കുമാറിനും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമായത്.പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകാനായി വിനോദ് കുമാർ 3,000 രൂപ നേരിട്ടും, 1,300 രൂപ ഗൂഗിൾ പേ വഴിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
