എറണാകുളം: കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ ഫാത്തിമത്തൂല്‍ നിഹാലെ (13)യെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രാത്രി 12 മണിയോടെയാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് നിഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരില്‍ അന്നേ ദിവസം രാത്രി കുട്ടിയുടെ മാതാവ് ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്നു കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അമ്പലമേട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കുട്ടി കരിമുകള്‍ ജംഗ്ഷനില്‍ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സമീപമേഖലകളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. കാണാതാകുമ്പോൾ പച്ച ടീ ഷർട്ടും പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. വസ്ത്രങ്ങളടങ്ങുന്ന ഒരു ബാഗും കയ്യിലുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അമ്പലമേട് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള മറ്റ് സ്റ്റേഷനുകളിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
