കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്ന് കണ്ടെത്തി. കോങ്ങാട് വെസ്റ്റ്ഹിൽ നാലുകൂടിപ്പറമ്പ് സ്വദേശിനി സന്ധ്യ (36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാത്തറയിലുള്ള ‘ആയുർ രത്നം’ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സന്ധ്യയെ കഴിഞ്ഞദിവസം ജോലിക്ക് പോയതിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു ചാലിയാറിലേക്ക് യുവതി ചാടിയ സംഭവം നടന്നത്. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രി തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിരുന്നെങ്കിലും, തിങ്കളാഴ്ച രാവിലെ മുതൽ അത്യാധുനിക സംവിധാനങ്ങളുള്ള ഡിങ്കി ബോട്ടുകളും സ്കൂബ ഡൈവിംഗ് ടീമും നാട്ടുകാരും രംഗത്തിറങ്ങി തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. ഇതിനൊടുവിലാണ് ബേപ്പൂർ ഹാർബറിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ഫറോക്ക് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
