മലപ്പുറം വെട്ടിച്ചിറയില്‍ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. വീട്ടമ്മയുടെ അയല്‍വാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് പൊലീസ് പിടിയിലായത്.ഇയാളെ തിരൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് മോഷണം നടന്നത്. സാക്കിർ നഫീസയെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു.എസ്‌ഐആർ വിവര ശേഖരത്തിനെന്ന പേരില്‍ സ്ത്രീ വേഷം ധരിച്ചാണ് സാക്കിർ നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെ മറ്റുള്ളവർ പള്ളിയില്‍ പോയ തക്കം നോക്കിയാണ് സാക്കിർ ഹംസയുടെ വീട്ടിലെത്തിയത്. വീട്ടില്‍ ഹംസയുടെ ഭാര്യ നഫീസ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എസ്‌ഐആർ വിവര ശേഖരത്തിനെന്ന പേരിലാണ് സാക്കിർ എത്തിയത്. വീട്ടിലെത്തി ആധാർ കാർഡ് ആവശ്യപ്പെടുകയും ഇതെടുക്കാൻ വീട്ടുകാരി അകത്തു കയറിയ തക്കം നോക്കി പ്രതി വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയുമായിരുന്നു.വീട്ടമ്മയെ മർദിച്ചു. കഴുത്തില്‍ നിന്ന് സ്വർണ മാലയും കയ്യില്‍ ഉണ്ടായിരുന്ന സ്വർണ വളയും കവർന്ന് കടന്നുകളയുകയായിരുന്നു. നഫീസയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്. പ്രതിയില്‍ നിന്നും സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു.
