തിരൂരങ്ങാടി: ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളും മെഡിക്കൽ കോളേജും ഒ.പി വിഭാഗം ഡോക്ടർമാരുടെ ലിസ്റ്റ് തലേദിവസം വൈകുന്നേരം ആറ് മണിയോടെ പ്രസിദ്ധീകരിക്കുമ്പോൾ, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മാത്രം ലിസ്റ്റ് വരാൻ പാതിരാത്രി കഴിയുന്നത് രോഗികളെ വലയ്ക്കുന്നു. സോഷ്യൽ മീഡിയ വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ലഭിക്കുന്ന ലിസ്റ്റ് നോക്കി ഡോക്ടർ ഉണ്ടെന്ന് ഉറപ്പുവരുത്തി ആശുപത്രിയിൽ എത്തുന്നവർക്ക്, ലിസ്റ്റ് വൈകുന്നത് കാരണം പുലർച്ചെ എത്തുമ്പോൾ ടോക്കൺ ലഭിക്കാത്ത അവസ്ഥയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടി അവസാനിക്കുമെന്നിരിക്കെ, ഒ.പി ലിസ്റ്റ് നേരത്തെ തയ്യാറാക്കാമെങ്കിലും ആർ.എം.ഒ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മുൻപ് ഡോ. പ്രഭുദാസ് സൂപ്രണ്ടായിരുന്ന സമയത്ത് രാത്രി എട്ട് മണിക്ക് മുൻപായി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ നിലവിൽ ലിസ്റ്റ് വൈകുന്നത് വിദൂര സ്ഥലങ്ങളിൽ നിന്നടക്കം എത്തുന്ന പാവപ്പെട്ട രോഗികളെ വലിയ ദുരിതത്തിലാഴ്ത്തുകയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ (NFPR) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ഭാരവാഹികളായ അറഫാത്ത് പാറപ്പുറം, അഷ്റഫ് കളത്തിങ്ങൽ പാറ, ഇസ്സു ഇസ്മായിൽ ഉള്ളാട്ട് എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ടിനും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും പരാതി നൽകി. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.എഫ്.പി.ആർ ഭാരവാഹികൾ അറിയിച്ചു.
