തിരൂരങ്ങാടി: വെളിമുക്കിൽ കിഡ്‌നി രോഗിയെ കാറിൽ വെച്ച് ശ്വാസം മുട്ടിക്കുകയും റോഡിലിട്ട് മർദിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിമുക്ക് സ്വദേശി പെരികടക്കാട്ട് അലവിക്കുട്ടിയുടെ മകൻ ലുഹൈഫി (35) ആണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്.പാലമുറ്റം സ്വദേശിയായ മുസ്തഫ എന്ന കിഡ്‌നി രോഗിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളെ കാറിൽ കയറ്റി കഴുത്തിന് പിടിച്ചു ശ്വാസം മുട്ടിക്കുകയും, പിന്നീട് റോഡിലേക്ക് വലിച്ചിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുകയായിരുന്നു. ക്രൂരമായ മർദനമേറ്റ മുസ്തഫയുടെ അസ്ഥിക്ക് പൊട്ടൽ ഏൽക്കുകയും, ഡയാലിസിസ് ചെയ്യുന്ന കയ്യിന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.പ്രതി ലുഹൈഫി സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളും അക്രമാസക്തനുമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനുമുമ്പും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഭയം കാരണം പലരും പരാതി നൽകാൻ മടിച്ചിരുന്നെങ്കിലും, ഇത്തവണ നാട്ടുകാർ ഒത്തുചേർന്ന് എസ്.പിക്ക് പരാതി നൽകിയതോടെയാണ് അറസ്റ്റ് ഉണ്ടായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
