മുംബൈ: ഇന്ത്യന്‍ സംഗീതലോകത്തെ അനശ്വര ശബ്ദവും വിസ്മയ ഗായികയുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഗായികയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കറുടെ സഹോദരിയായ ആശാ ഭോസ്‌ലെ, സംഗീത ലോകത്തെ ഏഴു പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ നിരവധി ഇതിഹാസ ഗാനങ്ങളാണ് സമ്മാനിച്ചത്. മറാഠി നാടകവേദിയിലെ പ്രതിഭയായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലായിരുന്നു ജനനം. പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. 1943-ല്‍ ‘മജാ ബാല്‍’ എന്ന മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറി. 1956-ല്‍ പുറത്തിറങ്ങിയ ‘സി.ഐ.ഡി’ എന്ന ചിത്രത്തിലൂടെയാണ് ഗായിക എന്ന നിലയില്‍ ആശാ ഭോസ്‌ലെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത സംവിധായകന്‍ ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ട് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. പിന്നീട് ആര്‍.ഡി. ബര്‍മനുമായുള്ള സഹകരണം ആശയുടെ കരിയറിലെ സുവര്‍ണ്ണകാലഘട്ടമായി മാറി. ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. 90-കളില്‍ സിനിമയില്‍ നിന്ന് മാറിനിന്ന ആശാ ഭോസ്‌ലെയെ എ.ആര്‍. റഹ്മാനാണ് ‘രംഗീല’യിലൂടെ വീണ്ടും സജീവമാക്കിയത്. തമിഴില്‍ ഇളയരാജയുമായും മലയാളത്തില്‍ ബോംബെ രവിയുമായും സഹകരിച്ച് ഇവര്‍ പാടിയ പാട്ടുകളെല്ലാം ഇന്നും ആസ്വാദകര്‍ നെഞ്ചിലേറ്റുന്നു. ഭാരതീയ സംഗീതത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2000-ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും 2008-ല്‍ പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തമാണ്. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങളാണ് ഈ സ്വരമാധുരിയിലൂടെ പുറത്തുവന്നത്. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുവര്‍ണയുഗത്തിനാണ് തിരശ്ശീല വീഴുന്നത്.
