തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ തരംഗം അതിശക്തമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റുകളിൽ വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി ബൂത്തുകളിൽ സജീവമായിരുന്നെങ്കിലും അവസാന റൗണ്ടിൽ അവർക്ക് ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തി. തിരുവനന്തപുരത്ത് വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മോണാലിസയുടെ വിവാഹത്തിൽ പങ്കെടുത്തതിനെ മുരളീധരൻ പരിഹസിച്ചു. നാല് വോട്ടിന് വേണ്ടിയുള്ള ഇത്തരം എടുത്തുചാട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എടുത്തുചാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയിലെ വൈറൽ താരവുമായി ബന്ധപ്പെട്ട വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയിൽ ഇത്തവണ കണ്ട വലിയ ക്യൂ മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പോളിംഗ് ശതമാനം വർധിച്ചത് യുഡിഎഫിന് ഗുണകരമാകുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
