തിരൂരങ്ങാടി: പൈപ്പ് ലൈൻ ഇടുന്നതിനും ഇലക്ട്രിക് കേബിൾ വലിക്കുന്നതിനും വേണ്ടി പൊളിച്ച പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ നന്നാക്കുന്നതിന് വകുപ്പ് തല യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പല റബറൈസ്ഡ് റോഡുകളും വാട്ടർ അതോറിറ്റിയുടെയും കെ.എസ്.ഇ.ബി.യുടെയും ആവശ്യങ്ങൾക്ക് വേണ്ടി പൊളിച്ചതിന് ശേഷം പൂർവ്വസ്ഥിതിയിലാക്കാതെ താൽക്കാലിക ടാറിംഗ് നടത്തി പോവുന്നത് മൂലം റോഡുകളിൽ കുണ്ടും കുഴിയുമായി എഡ്ജുകൾ രൂപാന്തരപ്പെട്ട് വാഹനയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇത് ഇനി അനുവദിക്കില്ലെന്നും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് മേലിൽ ഇതുണ്ടാവാത്ത വിധം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പരപ്പനങ്ങാടി-ചെമ്മാട് റോഡിൽ തൃക്കുളം അമ്പലം മുതൽ തിരൂരങ്ങാടി വരെയും, ചെമ്മാട്-തലപ്പാറ റോഡിൽ പാറക്കടവ് മുതൽ തലപ്പാറ വരെയും പൊതുമരാമത്ത് റബറൈസ്ഡ് റോഡ് പൈപ്പ് ലൈൻ വർക്കിന് വേണ്ടി വെട്ടിപ്പൊളിച്ചതിന് ശേഷം സാധാരണ രീതിയിലുളള ടാറിംഗ് നടത്തിയതിനാൽ എഡ്ജുകൾ രൂപാന്തരപ്പെട്ട് സുഗമമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഇരുചക്ര വാഹനങ്ങളടക്കം തെന്നി മറിഞ്ഞ് നിരവധി അപകടങ്ങൾ ഉണ്ടാവുന്നുണ്ടെന്നും ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പൊതുമരാമത്ത് മന്ത്രി. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവും മന്ത്രി നൽകിയിട്ടുണ്ട്.
