തേഞ്ഞിപ്പലം: ചെട്ട്യാർമാട് ദേശീയപാത സർവീസ് റോഡിൽ ബൈക്കിൽ സ്വകാര്യ ബസിടിച്ചതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കണ്ണമംഗലം സ്വദേശിയും ബസ് ഡ്രൈവറുമായ റിയാസുദ്ദീനാണ് മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചെട്ട്യാർമാട് ഭാഗത്ത് വെച്ച് എതിർദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ, അപകടം കണ്ട് ഓടിക്കൂടിയവരിൽ ചിലർ ഡ്രൈവറായ റിയാസുദ്ദീനെ മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ റിയാസുദ്ദീൻ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറാൻ ശ്രമിച്ചെങ്കിലും അവിടെ വെച്ചും മർദനം തുടർന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്.കഴുത്തിനും തലയ്ക്കും പരിക്കേറ്റ റിയാസുദ്ദീൻ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
