തിരൂർ: എഴൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് മാസം മുൻപാണ് ഇർഫാനയുടെ ഉമ്മ മരിച്ചത്. ഇതിനുശേഷം ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അസ്വാഭാവിക മരണത്തിന് കേസെടുത്ത തിരൂർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മയുടെയും പിഞ്ചുകുഞ്ഞിന്റെയും വിയോഗം എഴൂർ പ്രദേശത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായത്തിനായി ദിശ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. ഫോൺ: 1056, 0471-2552056
