പെരിന്തൽമണ്ണ താഴേക്കോട് യുവാക്കൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശി മുഹമ്മദ് മുനീർ, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് ബഷീർ, നാട്ടുകൽ സ്വദേശി കെ.പി. നൗഫൽ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച നടന്ന അപകടത്തിൽ നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ കരുതിക്കൂട്ടിയെന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് കേസ്. ഇടിയുടെ ആഘാതത്തിൽ യുവാക്കളുടെ കാർ തലകീഴായി മറിഞ്ഞു.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് വ്യക്തമായത്. രണ്ടുമാസം മുമ്പ് തച്ചനാട്ടുകര നാട്ടുകല്ലിൽ നടന്ന ഒരു ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മൂന്നുപേരെ കൂടാതെ ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
