വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിലെ ഫിഷ് ലാൻഡിങ് സെന്ററിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നും, അവിടെ മത്സ്യത്തൊഴിലാളികൾക്കായി പുതിയ തൊഴിൽ സംരംഭ കേന്ദ്രം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുൽ അസീസ് പി.എൻ. കടലുണ്ടി, അബ്ദുറഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി.പി. ആനങ്ങാടി, അബ്ദുൽ ഷുക്കൂർ പി.എം. ചേളാരി എന്നിവരുടെ നേതൃത്വത്തിൽ കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികളാണ് മന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചത്. മൂന്ന് വർഷം മുമ്പ് ഈ പ്രദേശം സന്ദർശിച്ച കാര്യം മന്ത്രി ഓർമ്മിക്കുകയും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. കെട്ടിടം നിൽക്കുന്ന ഭൂമി ഹാർബർ എൻജിനീയറിങ് വിഭാഗത്തിന് കീഴിലാണോ അതോ ഫിഷറീസ് വകുപ്പിന് കീഴിലാണോ എന്ന് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർനടപടികൾക്കായി കെ.ഡി.എഫ് പ്രസിഡന്റ് അബ്ദുൽ അസീസിനെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് ഈ നീക്കം വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
