മലപ്പുറം: ഊരകം മലയിൽ ഇനിയും പുതിയ വൻകിട ക്വാറികൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ യോഗം ആവശ്യപ്പെട്ടു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ഊരകം മലയെ അപ്പാടെ നാമാവശേഷമാക്കുന്ന തരത്തിലാണ് നിലവിൽ വൻകിട ക്വാറികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ അഞ്ചുവർഷം കൂടി മുന്നോട്ടുപോയാൽ ഇവിടെ ഒരു മലയുണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥ വരുമെന്നും യോഗം വിലയിരുത്തി. പ്രകൃതിക്ഷോഭങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷറഫ് മനരിക്കൽ, പി.പി.എ. ബാവ, മുഹമ്മദ് ബാവ എ.ആർ. നഗർ, മണ്ണിൽ ബിന്ദു, എം.പി. വേലായുധൻ മാസ്റ്റർ, മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ട, ഉണ്ണി തൊട്ടിയിൽ, കെ. സുബ്രഹ്മണ്യൻ, യു. ഹരിദാസൻ, കെ. സുബൈദ തുടങ്ങിയവർ സംസാരിച്ചു. സി.വി. ഷൗക്കത്ത് സ്വാഗതവും പി.കെ. റഷീദ നന്ദിയും പറഞ്ഞു.
