കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് (7) ആണ് മരിച്ചത്. ഈ മാസം 12-നാണ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഇതുവരെ 135 ഓളം ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 68 ഓളം കേസുകളും കോഴിക്കോട് ജില്ലയിലാണ്. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്ത 4 മരണങ്ങളിൽ 3 ഉം കോഴിക്കോട് ജില്ലയിൽ നിന്നുള്ളതാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
