വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് പരസ്യമാകുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് വേങ്ങര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. “കേരളം ജയിച്ചു, കെ.സി. നയിക്കും” എന്ന തലക്കെട്ടോടെയാണ് നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കെ.സി പക്ഷത്തെ പ്രമുഖ നേതാവ് എ.പി. അനിൽകുമാറിന്റെ അനുയായികളായ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത്, ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് വേങ്ങരയിലെ വിവിധ പഞ്ചായത്തുകളിൽ ബോര്‍ഡുകള്‍ ഉയരുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം വരുന്നതിന് മുന്നേ തന്നെ തങ്ങളുടെ നേതാവിനായി അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കുകയാണ് ഈ വിഭാഗം. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലിം ലീഗും കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗവും രംഗത്തുള്ളത് മുന്നണിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം യു.ഡി.എഫില്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
