വേങ്ങര: ബന്ധുക്കൾക്ക് വീഡിയോ സന്ദേശം അയച്ച ശേഷം അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച റിട്ടയേർഡ് രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ മരിച്ചു. കണ്ണമംഗലം നെച്ചിക്കാട്ടുകുണ്ട് സ്വദേശി നെച്ചിക്കാട്ടുകുണ്ടിൽ ലക്ഷ്മണൻ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ഇതിനായി സ്ഥിരമായി കഴിക്കാറുള്ള ഗുളികകൾ ജ്യൂസ് ആക്കി കുടിച്ചുവെന്നും കാണിച്ചാണ് ലക്ഷ്മണൻ ബന്ധുക്കൾക്ക് വീഡിയോ സന്ദേശമയച്ചത്. വിവരമറിഞ്ഞ് ഉടൻ വീട്ടിലെത്തിയ ബന്ധുക്കളോട് താൻ അമിത തോതിൽ ഇൻസുലിൻ കുത്തിവെച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഉടൻതന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ ഡിസംബർ 31-നാണ് ഇദ്ദേഹം തിരൂരങ്ങാടി രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ക്ലർക്കായി വിരമിച്ചത്. സംഭവസമയത്ത് ലക്ഷ്മണന്റെ വയോധികയായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരേതനായ കാരിയാണ് പിതാവ്. മാതാവ്: ചക്കി. ഭാര്യ: മിനി. മക്കൾ: ഐശ്വര്യ, അസിൻ, അനന്യ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർ സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക:ദിശ (കേരള സർക്കാർ): 1056 (ടോൾ ഫ്രീ) അല്ലെങ്കിൽ 0471-2552056
