മലപ്പുറം: അപകട ശേഷം വാഹനം നിർത്താതെ പോയ ഹിറ്റ് ആൻഡ് റൺ സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള ജില്ലാ തല സമിതിയുടെ അവലോകന യോഗം ജില്ലാ കലക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു. 41 അപേക്ഷകൾ സമിതി പരിഗണിച്ചു. ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ തീർപ്പാക്കി. അപകട ശേഷം വാഹനം നിർത്താതെ പോയാൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവർക്ക് രണ്ട് ലക്ഷവുമാണ് നൽകുന്നത്. തിരൂർ സബ് കലക്ടർക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാണ് തീർപ്പാക്കുക. റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഡ് മാസ് ഒരുക്കുന്ന വീഡിയോ വാൾ ഘടിപ്പിച്ച 2 വാഹന പ്രചരണ ജാഥകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പോലീസ്-മോട്ടോർ വാഹന-എക്സൈസ് – ആരോഗ്യ വകുപ്പുകൾ സംയുക്തമായി ഏപ്രിൽ 21 മുതൽ 30 വരെ ജില്ലയിലെ പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡ് കളിലും ജാഥ സംഘടിപ്പിക്കും. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ എം മെഹറലി, ഡിവൈഎസ്പി വി ജയചന്ദ്രൻ, റീജണൽ ട്രാൻസ്‌ഫോർട് ഓഫീസർ ബി ഷഫീഖ് , ജില്ലാ മെഡിക്കൽ ഓഫീസർ , ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് , റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ കെഎം അബ്ദു, ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി എന്നിവർ പങ്കെടുത്തു.