പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് പറയുന്നു. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. ‘കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവില്‍ മുളക് സ്‌പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.’
‘വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണ്. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തില്‍ പുറത്താരോടും പറഞ്ഞില്ല. ജയേഷിന്റെ ഭാര്യ രശ്മിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അഭിനയിപ്പിച്ചു. ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമായി മര്‍ദിച്ചത്. മര്‍ദിക്കുന്നതിന് മുന്‍പ് ആഭിചാരക്രിയകള്‍ നടത്തി. ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്. മരിച്ചുപോയ ആരൊക്കെയോ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചത്’, യുവാവ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നല്‍കിയതെന്നും യുവാവ് പറഞ്ഞു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്.