Thursday, September 18News That Matters

പെരുന്നാളിന് ഡ്രസെടുക്കാൻ പോയ യുവതിയും മക്കളും മിസ്സിംഗ്; ദില്ലിയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയേയും മക്കളേയും ഡല്‍ഹിയില്‍ വെച്ച് കണ്ടെത്തി. യുവതിയേയും കുട്ടികളേയും ഇന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് വളയം പൊലീസ്. യുവതിയുടെ ഭര്‍ത്താവ് ചെറുമോത്ത് കുറുങ്ങോട്ട് സക്കീറിനോടാണ് പൊലീസ് മൂന്ന് പേരെയും ഇന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ ഹാഷിദ, മക്കളായ ലുക്മാന്‍, മെഹ്‌റ ഫാത്തിമ എന്നിവരെ ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹിയില്‍ കണ്ടെത്തിയത്. സക്കീറിനൊപ്പം ഖത്തറിലായിരുന്ന മൂന്ന് പേരും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. മക്കള്‍ക്ക് പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യശ്വന്ത്പൂരിലേക്ക് പോയതായും എടിഎം കൗണ്ടറില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച ശേഷം മറ്റൊരു ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിച്ചതായും കണ്ടെത്തി. ഭാര്യയേയും കുട്ടികളേയും കാണാതായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് സക്കീർ ഡല്‍ഹിയില്‍ എത്തി. തുടർന്ന് നടത്തിയ തെരച്ചിലില്‍ ഹാഷിദയെയും മക്കളെയും കണ്ടെത്തുകയായിരുന്നു. സക്കീര്‍ തന്നെയാണ് ഇവരെ കണ്ടെത്തിയതായി പൊലീസിനെ വിളിച്ചറിയിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന അന്വേഷണ സംഘം ഇതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് പേരെയും സ്റ്റേഷനില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ സക്കീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version