കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയർ വിദ്യാർഥികളെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. നഴ്സിങ് കോളേജ് വിദ്യാർഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.
കോളേജ് തുറന്ന ദിവസംമുതലാണ് ഹോസ്റ്റലില്‍ റാഗിങ് അരങ്ങേറിയത്. കോളേജില്‍ അധ്യയനം തുടങ്ങിയ നവംബർ നാലുമുതല്‍ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്ബസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും കത്തിവെച്ച് ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്. ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയതായും, ഈ മുറിവുകളില്‍ ലോഷൻ ഒഴിച്ചിരുന്നുവെന്നും പരാതിയുണ്ട്. ലോഷൻ വീണ് വേദനയെടുത്ത് പുളയുമ്ബോള്‍ വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കും. നഗ്നരാക്കിനിർത്തി സ്വകാര്യഭാഗങ്ങളില്‍ ഡമ്ബല്‍ തൂക്കും. ഞായറാഴ്ച ദിവസങ്ങളില്‍ സീനിയർ വിദ്യാർഥികള്‍ മദ്യപിക്കുന്നതിനായി ഊഴമിട്ട് പിരിവെടുത്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നഴ്സിങ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ക്രൂരമായ റാഗിങ് നടന്നത്.
പീഡനം പുറത്തറിയാതിരിക്കാൻ, റാഗിങ്ങിന് വിധേയരാകുന്ന ഒന്നാംവർഷ വിദ്യാർഥികള്‍ക്ക് നിർബന്ധിച്ച് മദ്യം നല്‍കി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി. ഈ വീഡിയോ പുറത്തായാല്‍ പഠനംതന്നെ നിലയ്ക്കുമെന്ന ഭയത്താല്‍, പീഡനത്തിനിരയായവർ വിവരം പുറത്തുപറഞ്ഞില്ല. നിലവില്‍ അഞ്ചുപേരെയാണ് അറസ്റ്റുചെയ്തതെങ്കിലും, കൂടുതല്‍പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരയായ വിദ്യാർഥികളില്‍ ഒരാളോട് സീനിയർ വിദ്യാർഥികള്‍ തിങ്കളാഴ്ച പണം ആവശ്യപ്പെട്ടു. ഇത് നല്‍കാൻ കഴിയാതെവന്നതിനെത്തുടർന്ന് ക്രൂരമായി മർദിച്ചു. ഇത് സഹിക്കാനാകാതെ വിദ്യാർഥി രക്ഷിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കളുടെ നിർദേശപ്രകാരമാണ്, ഒന്നാംവർഷവിദ്യാർഥികള്‍ ഗാന്ധിനഗർ പോലീസില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍, തർക്കമെന്നുകരുതിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിലാണ് റാഗിങ് വിവരങ്ങള്‍ പുറത്തുവന്നത്. ഗാന്ധിനഗർ എസ്.എച്ച്.ഒ. ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com