മദീന: മദീനയ്ക്ക് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകൻ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് സാരമായ പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശനിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ ഭാര്യയും മക്കളും സന്ദർശന വിസയിലും മാതാവ് ഉംറ വിസയിലുമാണ് സൗദിയിൽ എത്തിയത്. കുടുംബസമേതം മക്കയിലെത്തി ഉംറ നിർവ്വഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. അപകടവിവരമറിഞ്ഞ ഉടൻ തന്നെ മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ ആശുപത്രിയിൽ എത്തുകയും തുടർ നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു വരുന്നു.
