ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ് ദമ്ബതികള്‍ തട്ടിയെടുത്തത്. 2023 ഓക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ഓണ്‍ലൈൻ ട്രേഡിങ്ങില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത്, ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസല്‍ ബാബുവും പരാതിക്കാരനെ സമീപിച്ചു. തവണകളായി പണം കൈക്കലാക്കി. ഇതിനിടയില്‍ ഒന്നരക്കോടിയില്‍ അധികം രൂപ തിരികെ നല്‍കി. ബാക്കി തുകയോ, ലാഭ വിഹിതമോ തിരിച്ചു കൊടുത്തില്ല. പിന്നാലെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി.
സുമയ്യ, ഫൈസല്‍ ബാബു എന്നിവർക്കായി പൊലീസ് ലുക്കൌട്ട് സർക്കുലർ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം സുമയ്യ ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട്ടെത്തിച്ചു. കേസിലെ മറ്റൊരു പ്രതി ഫൈസല്‍ ബാബു ഇപ്പോഴും വിദേശത്താണ്. ഇയാളെ തിരികെ എത്തിക്കാൻ ശ്രമം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.