പെരിന്തൽമണ്ണ: എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് തേജസ്സ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ നീതി തേടി കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി. മറ്റൊരു സ്കൂളിലേക്ക് മാറുന്നതിനായി ടിസി (TC) വാങ്ങാനിരിക്കെ, ടിസിയിൽ ‘റെഡ് മാർക്ക്’ രേഖപ്പെടുത്തുമെന്ന് അധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്കൂൾ മാറാനിരുന്ന ദിവസം തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ഇത് അധ്യാപകരുടെ സമ്മർദ്ദം മൂലമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു. കുട്ടിയെ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നാണ് സ്കൂളിന്റെ വിശദീകരണം. അതേസമയം, തേജസ്സിന്റെ മരണത്തിൽ പ്രതിഷേധിച്ചും കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടും എസ്.എഫ്.ഐ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനിടെ സ്കൂൾ പരിസരത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷാവസ്ഥയാണുണ്ടായത്. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

MTN News –
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
