കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്‌ന (34) ആണ് മരിച്ചത്. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹസ്‌ന.കഴിഞ്ഞ എട്ട് മാസത്തോളമായി പുതുപ്പാടി സ്വദേശിയായ ആദിൽ (29) എന്ന യുവാവിനൊപ്പമാണ് ഹസ്‌ന ഇവിടെ താമസിച്ചിരുന്നത്. വിവാഹമോചിതയായ ഹസ്‌നയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്. ഇതിൽ 13 വയസ്സുള്ള മൂത്തമകൻ മാത്രമാണ് ഹസ്‌നയ്‌ക്കൊപ്പം താമസിച്ചിരുന്നത്. മറ്റ് രണ്ട് മക്കളെ കാണാൻ മുൻഭർത്താവ് അനുവദിക്കാത്തതിൽ ഹസ്‌ന വലിയ രീതിയിലുള്ള മനോവിഷമം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.ബുധനാഴ്ച രാവിലെ പത്ത് മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ആദിൽ ഫ്ലാറ്റ് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഹസ്‌നയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056.
