
തിരൂരങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ടിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർത്തിവെച്ചിരുന്ന പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു. പണി മുടങ്ങിയത് കാരണം മഴക്കാലത്ത് പരിസരപ്രദേശങ്ങളിൽ വലിയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ ബ്രിഡ്ജസ് എഞ്ചിനീയർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇപ്പോൾ പൈലിങ് ജോലികൾ ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ചെറിയ പാലത്തിനോട് ചേർന്ന് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയ വിവരം അസിസ്റ്റന്റ് എഞ്ചിനീയർ ദിരാജ് കുമാർ ഫോറം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തിനെ അറിയിച്ചു. മഴക്കാലം തുടങ്ങുന്നതിന് മുൻപായി പുഴയിലെ പൈലിങ് പ്രവൃത്തികൾ പൂർത്തിയാക്കി, അശാസ്ത്രീയമായി നിർമ്മിച്ചതും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതുമായ തടയണ മാറ്റുന്നതിനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. എന്നാൽ പുഴയിലെ പ്രവൃത്തികൾ നടക്കുമ്പോഴും പ്രദേശത്തെ അങ്കണവാടിയുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനിൽക്കുകയാണ്. കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, സുബൈർ പി.പി. എന്നിവരുടെ നേതൃത്വത്തിലാണ് വിഷയത്തിൽ ഇടപെട്ട് അധികൃതർക്ക് പരാതി നൽകിയത്.
