
തിരൂർ: പുറത്തൂരിൽ സൈക്കിളിൽ സ്വകാര്യ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മരിച്ച വാർത്തയറിഞ്ഞ വല്യുപ്പയും കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ.സി. പടിയിലെ പുത്തൻപീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), വല്യുപ്പ ഹനീഫ എന്നിവരാണ് അന്തരിച്ചത്. ഒരു കുടുംബത്തിലെ രണ്ടുപേരുടെ അപ്രതീക്ഷിത വിയോഗം നാടിനെ നടുക്കി. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു അപകടം. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടൻ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിഹാന്റെ മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ വല്യുപ്പ ഹനീഫ അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖത്തറിലുള്ള പിതാവ് അൻവർ നാട്ടിലേക്ക് തിരിച്ചു. ആബിദയാണ് റിഹാന്റെ മാതാവ്. സഹോദരങ്ങൾ: ഹിബ, ഇഷ്വ.
MTN News –
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
