മലപ്പുറം: വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയ ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ലസ്നയുടെ മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രിപ്പ് നൽകി ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലസ്ന കുഴഞ്ഞുവീണ് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വീട്ടിൽത്തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഇവർ കഴിച്ചതെന്നാണ് പ്രാഥമിക വിവരം. ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

