വള്ളിക്കുന്ന്: ആനങ്ങാടി അങ്ങാടിയിലെ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയുള്ള കച്ചവടം പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ബസ് സ്റ്റോപ്പിന് മുകളിലായി വലിയ കരിങ്കല്ലുകൾ കയറ്റിവെച്ചതും ഇരിപ്പിടമായിട്ടുണ്ടായിരുന്ന സ്ലാബുകൾ പൊളിച്ചു മാറ്റിയതും സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനും നിരവധി തവണ പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടലുകൾ മൂലം അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. വിഷയം ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറിയെയും നേരിട്ട് കണ്ട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാമെന്ന ഉറപ്പ് മാത്രമാണ് ലഭിക്കുന്നത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ അടിയന്തരമായി തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെ.ഡി.എഫ് ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി എന്നിവർ മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
