എടവണ്ണപ്പാറ പാഞ്ചീരി നരുവായിൽ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് (5) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ നവാജും പത്തു വയസ്സുകാരനായ സഹോദരൻ അഹമ്മദ് മിൻഹാജും വീടിന് സമീപം കണ്ട മയിലിനെ പിന്തുടരുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. പത്തു വയസ്സുകാരനായ മിൻഹാജിന് അയൽവാസി നസിയ എന്ന യുവതി അഞ്ച് മിനിറ്റോളം സി.പി.ആർ (CPR) നൽകിയതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. നസിയയുടെ സമയോചിതമായ ഇടപെടലിൽ കുട്ടി ഉടൻ തന്നെ പ്രതികരിക്കുകയും ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.എന്നാൽ അബോധാവസ്ഥയിലായിരുന്ന അഞ്ചു വയസ്സുകാരൻ നവാജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലിയപ്രം ഗവൺമെന്റ് എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നവാജ്. ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ നൊമ്പരത്തിനിടയിലും, നസിയ എന്ന യുവതി നൽകിയ പ്രഥമശുശ്രൂഷ മറ്റൊരു ജീവൻ നിലനിർത്താൻ സഹായിച്ചത് വലിയ മാതൃകയായി

