
തിരൂർ: തിരൂർ ഏറ്റിരിക്കടവ് ഔറ വെൽനെസ് മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്റർ നടത്തിപ്പുകാരൻ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി(39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരാണ് പിടിയിലായത്. തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജാണ് അക്രമത്തിന് ഇരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മസാജിനായി എത്തിയ മനോജിന്റെ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ സംഘം ഹണിട്രാപ്പിൽപ്പെടുത്തുകയായിരുന്നു. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുക്കുകയും തുടർന്ന് മർദിച്ച് ഭീഷണിപ്പെടുത്തി 28,500 രൂപയും ഒന്നര പവൻ സ്വർണമാലയും പവർബാങ്കും ബൈക്കും തട്ടിയെടുക്കുകയുമായിരുന്നു. അതേസമയം, സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ സൗദ് പത്തോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കൈയിൽ നിന്ന് മനോജിന്റെ പൊട്ടിയ മാലയും ബൈക്കും പൊലീസ് കണ്ടെടുത്തു. തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദിഖ്, എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
