
മലപ്പുറം മേൽമുറിയിലുണ്ടായ വാഹനാ പകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്സനി തലക്കടത്തൂർ (41) അന്തരിച്ചു. ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീർഘകാലമായി മഅ്‌ദിൻ അക്കാദമിയിൽ മുദരിസായി സേവനമനുഷ്ഠിച്ചിരുന്ന അസ്‌ലം അഹ്‌സനി വിജ്ഞാന മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ശിഷ്യരിലും സഹപ്രവർത്തകരിലും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.പരേതനായ അബ്ദുല്ല മുസ്‌ലിയാരുടെയും പരേതയായ ഹലീമയുടെയും മകനാണ്. ഖദീജ മോര്യയാണ് ഭാര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിശ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ൽ ഹികമി, ഉമ്മുൽ ഖൈർ, അർവ, സഈദ, ശാക്കിറ, ഹാഫിസ, സ്വബീഹ.കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം പിന്നീട് നടക്കും.
