
വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീയെയും മകനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്നിയൂർ അംശം പാറക്കാവ് സ്വദേശിനിയായ ആവലാതിക്കാരി നൽകിയ പരാതിയിലാണ് നടപടി. 2024 ഡിസംബർ 15-ന് ‘പ്രവാസി മലയാളി സമത’ എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 755XXXX63 എന്ന ഫോൺ നമ്പരുപയോഗിച്ച് പ്രതി, ആവലാതിക്കാരിക്കും മകനുമെതിരെ സമൂഹത്തിൽ മാനഹാനി വരുത്തുന്ന തരത്തിലുള്ള വളരെ മോശമായ ശബ്ദസന്ദേശങ്ങളും ടൈപ്പ് ചെയ്ത സന്ദേശങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നീതി തേടി ആവലാതിക്കാരി ബഹുമാനപ്പെട്ട പരപ്പനങ്ങാടി കോടതിയെ സമീപിച്ചു. കോടതിയിൽ സമർപ്പിച്ച അന്യായം (CMP.60/2025) പരിഗണിച്ചാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 356(2), 351(4), 79 എന്നിവ പ്രകാരവും ഐ.ടി ആക്റ്റിലെ സെക്ഷൻ 66 A, 67 എന്നിവ പ്രകാരവുമാണ് ക്രൈം നമ്പര് 03/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
