മലപ്പുറം: പുതുപൊന്നാനി കിണർ പരിസരത്ത് വെച്ച് യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ നാലുപേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി സ്വദേശി കാപ്പൂരിന്റെ അൻസാർ എന്ന മങ്കാത്ത അൻസാർ (28), പൊന്നാനി പള്ളിപ്പടി കോയാലിക്കനകത്ത് അബ്ദുൽ മജീദ് (29), മുള്ള റോഡിൽ പുത്തൻപുരയിൽ അബ്ദുൽ ഖാദർ (ശിഹാബ് – 32), മുക്കാടി പറമ്പിൽ അബ്ദുൽ മനാഫ് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുപൊന്നാനി സ്വദേശികളായ അഫ്സിനെയും ഷഹീറിനെയും പ്രതികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാക്കളുടെ കൈ ഒടിയുകയും മൂക്കിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സി.വി. ബിബിൻ, പ്രബേഷൻ എസ്.ഐ. മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പള്ളിപ്പടി സ്വദേശികളായ ഷാഫി, ജാസിർ മമ്മാലി എന്നീ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കിയ ശേഷം പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

