ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും പരിശുദ്ധിയുടെയും പുണ്യമാസം അസ്തമിക്കുമ്പോൾ, മാനത്ത് ശവ്വാലമ്പിളി ഉദിച്ചുയർന്നതോടെ മുസ്ലിം കൈരളിക്ക് മറ്റൊരു ഈദ് കൂടി ആഗതമായിരിക്കുകയാണ്. ‘അല്ലാഹു അക്ബർ, അല്ലാഹു അക്ബർ’ എന്ന തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നാടെങ്ങും ആഹ്ലാദപൂർവ്വം ഈ പുണ്യ മുഹൂർത്തത്തെ വരവേൽക്കുന്നു. ഒരു മാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളിലും പ്രാർത്ഥനകളിലും ദാനധർമ്മങ്ങളിലും മുഴുകിയ വിശ്വാസികൾ, പുണ്യമാസത്തെ കണ്ണീരോടെ യാത്രയാക്കുമ്പോഴും അല്ലാഹുവിൽ നിന്ന് ലഭിച്ച അവർണ്ണനീയമായ സമ്മാനമായാണ് ഈദുൽ ഫിത്വറിനെ കാണുന്നത്. നാടും നഗരവും പെരുന്നാൾ ലഹരിയിലാണ്. കുട്ടികൾ മതിമറന്ന ആഹ്ലാദത്തിലും മുതിർന്നവർ പ്രാർത്ഥനാ നിർഭരമായ മനസ്സിലുമാണ്. മൈലാഞ്ചി മൊഞ്ചണിഞ്ഞ കൈകളുമായി പെണ്ണുങ്ങൾ പെരുന്നാളിനെ വരവേൽക്കുമ്പോൾ, വീടകങ്ങളിൽ പെരുന്നാൾ വിഭവങ്ങളുടെ സുഗന്ധം നിറയുന്നു. ഈദ്ഗാഹുകളിലെ നിസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കുവെച്ചും വിശ്വാസികൾ പെരുന്നാൾ ആശംസകൾ കൈമാറുന്നു. വീടുകൾ തോറും കയറിയിറങ്ങി സൗഹൃദങ്ങളും കുടുംബബന്ധങ്ങളും പുതുക്കുന്ന ഈ ദിനം സാഹോദര്യത്തിന്റെ വലിയ സന്ദേശമാണ് നൽകുന്നത്.
ഏവർക്കും MTN NEWS ചാനലിന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
