വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസ്സുകൾ ഒഴികെയുള്ള മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിട്ടു. വേങ്ങര ബസ് കൂട്ടായ്മ കൺവീനർ പറപ്പൂർ പുഴച്ചാൽ സ്വദേശി കെ.വി. സൈഫുദ്ദീൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. കോടതി ഉത്തരവിനെത്തുടർന്ന് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗ്രാമപഞ്ചായത്ത് വിലക്കി. ബസ് സ്റ്റാൻഡിൽ ബസുകൾക്കും യാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായ സാഹചര്യത്തിലാണ് ബസ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. ദീർഘദൂര യാത്രയ്ക്ക് പോകുന്നവർ ഉൾപ്പെടെ രാവിലെ വാഹനങ്ങൾ പാർക്ക് ചെയ്ത് വൈകുന്നേരം മടങ്ങുന്ന രീതി ബസുകളുടെ സുഗമമായ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.സ്റ്റാൻഡിന്റെ കിഴക്ക് വശത്തുള്ള എം.എൽ.എ ഓഫീസടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിനും സമീപത്തെ പഴയ കെട്ടിടങ്ങൾക്കും സ്വന്തമായി പാർക്കിങ് സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതേസമയം, വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുന്നത് സ്റ്റാൻഡിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപവും വ്യാപാരികൾക്കിടയിൽ ഉയർന്നിട്ടുണ്ട്. പത്ത് മിനിറ്റിനുള്ളിൽ യാത്രക്കാരെ കയറ്റി ബസുകൾ സ്റ്റാൻഡ് വിടണമെന്നാണ് മോട്ടോർ വാഹന നിയമമെങ്കിലും, മണിക്കൂറുകളോളം ബസുകൾ സ്റ്റാൻഡിൽ നിർത്തിയിടുന്നതിനെതിരെയും നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുണ്ട്. സർവീസ് മുടക്കിയ ബസുകൾ വരെ പാർക്കിങ്ങിനായി സ്റ്റാൻഡിനെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യമുയരുന്നു.

