ചങ്ങരംകുളം: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. കോലളമ്പ് സ്വദേശി 20 വയസുള്ള നിധിൻ ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ 19 വയസുള്ള ആദിത്യനാണ് പരിക്കേറ്റത്. ആദിത്യനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലാണ് അപകടം.
ചങ്ങരംകുളം ഭാഗത്ത് നിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറിക്ക് പുറകിൽ വന്ന സ്‌കൂട്ടർ മൺകൂനയിൽ തട്ടി ടോറസ് ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരിച്ച നിധിൻ്റെ തലയിലൂടെ ടോറസ് ലോറിയുടെ പുറകിലെ ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ നിധിൻ മരിച്ചിരുന്നു. പഴഞ്ഞി എംഡി കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. മരിച്ച നിധിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
