രണ്ട് പതിറ്റാണ്ടിന്റെ വൈജ്ഞാനിക പാരമ്പര്യമുള്ള അബുൽ ഫള്ൽ ഗ്ലോബൽ അക്കാദമിയുടെ ഇരുപതാം വാർഷിക സമാപന മഹാസമ്മേളനത്തിന് ഹംസത്തുൽ ഖർറാർ നഗറിൽ പ്രൗഢമായ തുടക്കം. ഉസ്താദ് ഉസ്‍മാന്‍ സഖാഫി മലപ്പുറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ത്രിദിന സമ്മേളനം മാദിഹുർറസൂൽ അബുല്‍ ഫള്ല്‍ തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. മഗ്രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ശൈഖുനാ എം.എ. സത്താർ സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ മർകസ് ജനറൽ മാനേജർ ശൈഖുനാ സി. മുഹമ്മദ് ഫൈസി ഉദ്ഘാടന ഭാഷണം നിർവ്വഹിച്ചു. പ്രമുഖ പ്രഭാഷകൻ ഉസ്താദ് റഹ്മത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സാദാത്തുകളും ആലിമീങ്ങളും പങ്കെടുത്ത ചടങ്ങ് വിശ്വാസികൾക്ക് ആത്മീയമായ ഉണർവ്വേകി. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സായാഹ്നം നടക്കും. മഗ്രിബ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ സമ്മേളനത്തിൽ വിശ്രുതമായ ബദ്‍രിയ്യത്ത് വാർഷിക മജ്‌ലിസും ഉസ്താദുൽ അസാതീദ് മഞ്ഞനാടി ഉസ്താദ് അനുസ്മരണവും നടക്കും. ശൈഖുനാ അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ പരിപാടി ഉദ്ഘാടനം ചെയ്യും. ആത്മീയ മജ്‌ലിസിനും പ്രാർത്ഥനയ്ക്കും റൂഹു സ്സാദാത്ത് സയ്യിദ് മുത്തുക്കോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകും. സാംസ്കാരികവും ആത്മീയവുമായ നിരവധി മുഹൂർത്തങ്ങൾക്കാണ് രണ്ടാം ദിനം സാക്ഷ്യം വഹിക്കുക. സമാപന ദിവസമായ തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന മഹാസമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ശൈഖുനാ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. താജുശ്ശരീഅ മഞ്ഞപ്പറ്റ ഉസ്താദ്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ഇബ്നു മൗലാന ചേലക്കോട്, ശൈഖുനാ കെ.സി. ഉസ്താദ് തുടങ്ങി പ്രമുഖ പണ്ഡിതശ്രേഷ്ഠർ സമാപന വേദിയിൽ അണിനിരക്കും. നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങളുടെ പ്രാർത്ഥനയോടെ സമ്മേളനം സമാപിക്കും. മലപ്പുറം ജില്ലയിലെ പ്രമുഖ ദീനീ വിജ്ഞാന കേന്ദ്രമായ അക്കാദമിയുടെ ഇരുപതാം വാർഷികം വിശ്വാസി സമൂഹത്തിന് വലിയൊരു ആത്മീയ വിരുന്നായി മാറിയിരിക്കുകയാണ്.

