വേങ്ങരയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമുയർത്തി വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ സഹോദരി പുത്രന് തീറെഴുതി നൽകാൻ എന്ന് ചോദിച്ചുകൊണ്ടാണ് ‘ഗ്രീൻ ആർമി’ എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രൻ അബുതാഹിറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിലുള്ള ശക്തമായ വിയോജിപ്പാണ് പോസ്റ്റർ സമരത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയും മാഫിയാ തലവനുമായ അബുതാഹിറിന് പ്രസിഡന്റ് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാലിക്കുട്ടി നൽകുന്നതെന്ന് പോസ്റ്ററിൽ ചോദ്യമുയർത്തുന്നു. പാർട്ടിയിൽ ദീർഘകാല പ്രവർത്തന പരിചയവും അനുഭവസമ്പത്തുമുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞുകൊണ്ട് കുടുംബാംഗങ്ങൾക്ക് പദവികൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. ഇന്ന് രാവിലെ മുതൽ വേങ്ങര ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് വ്യാപകമായ രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പ്രാദേശിക ലീഗ് നേതൃത്വത്തിന് അകത്ത് വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.
