Wednesday, September 17News That Matters
Shadow

1968ല്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

ഹിമാചല്‍ പ്രദേശിലെ റോഹ്താങ് ചുരത്തില്‍ വിമാനം തകര്‍ന്നു വീണ് കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതദേഹമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. 1968 ഫെബ്രുവരി 7ന് ലഡാക്കില്‍ 103 പേരുമായി പോയ AN 12 എന്ന സൈനിക വിമാനം തകര്‍ന്നുവീണ് കാണാതായ തോമസ് ചെറിയാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കളെ അറിയിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ സ്വദേശിയാണ് തോമസ് ചെറിയാന്‍.

അപകടം സംഭവിക്കുന്ന സമയത്ത് തോമസ് ചെറിയാന് 22 വയസായിരുന്നു പ്രായം. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസും കോളേജില്‍ നിന്നും പ്രീ യൂണിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കിയ ശേഷം തോമസ് സൈനിക സേവനത്തിന് ചേരുകയായിരുന്നു. അവിവാഹിതനായിരുന്നു അദ്ദേഹം. അമ്മ. ഏലിയാമ്മ, പിതാവ് തോമസ് തോമസ്. തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരില്‍ എത്തിച്ച്‌ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്. തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിങ് കിട്ടി പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്. തെരച്ചില്‍ നടത്തുന്നുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്ബും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയെന്ന വിവരം സൈന്യത്തില്‍ നിന്ന് ഉണ്ടായതെന്നും തോമസ് ചെറിയാന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

തോമസിനെ കൂടാതെ മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ മൂന്ന് മൃതദേഹങ്ങള്‍ കേടുകൂടാതെയാണുള്ളതെന്നും നാലാമത്തേതിന്റെ അവശിഷ്ടങ്ങള്‍ മഞ്ഞുവീഴ്ചയുള്ള പര്‍വത്തില്‍ കണ്ടെത്തിയതായും പ്രതിരോധ വക്താവ് പറഞ്ഞു. പോക്കറ്റില്‍ നിന്ന് ലഭിച്ച വൗച്ചറിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. മല്‍ഖാന്‍ സിങ് എന്ന പേരാണ് ഒരാളുടെ വൗച്ചറില്‍ നിന്ന് ലഭിച്ചത്. പിന്നീട് പവനിയര്‍ റെക്കോര്‍ഡ്‌സ് ഓഫീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ തിരിച്ചറിയുകയായിരുന്നു. ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിലെ ശിപായിയായിരുന്ന നാരായണ്‍ സിങിനെ തിരിച്ചറിഞ്ഞത് പേബുക്ക് വഴിയാണ്. ഉത്തരാഖണ്ഡിലെ ഗര്‍വാളിലെ ചമോലി തഹസില്‍ കോല്‍പാഡി സ്വദേശിയാണ് നാരായണ്‍. മറ്റൊരു സൈനികന്റെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഭാര്യ പാര്‍വതി ദേവി, പിതാവ് നേത്രം എന്നിവരെ അദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ച കാര്യം അറിയിച്ചിട്ടുണ്ട്. തിരംഗ മൗണ്ടന്‍ റെസ്‌ക്യൂ പ്രതിനിധികളുമായി ചേര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്‌കൗട്ടിന്റെ നേതൃത്വത്തിലാണ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2019 ലും പ്രദേശത്ത് നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL