മുംബൈ സ്വകാര്യ കോളജിലെ ഹിജാബ് വിലക്ക് നീക്കിയ ഉത്തരവില്‍ സുപ്രിംകോടതി ഉന്നയിച്ചത് സുപ്രധാന ചോദ്യങ്ങള്‍ കോളജ് അധികൃതരുടേത് ‘തെരഞ്ഞെടുത്ത നിരോധന’മാണെന്നും തിലകക്കുറിയും പൊട്ടുമണിഞ്ഞ് കോളജില്‍ വിദ്യാര്‍ഥികള്‍ വരുന്നത് നിരോധിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഏകീകൃത ഡ്രസ് കോഡ് നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതു കൂടി നിരോധിക്കേണ്ടതില്ലേ എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഇതെന്താണ്? ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. മതം വെളിപ്പെടുത്താൻ പറ്റില്ലേ? അവരുടെ പേര് മതം വെളിപ്പെടുത്തുന്നില്ലേ? നമ്ബറുകളിലാണ് തിരിച്ചറിയേണ്ടത് എന്ന് അവരോട് പറയുമോ?’ – ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ച് ചോദിച്ചു. സ്വകാര്യ സ്ഥാപനത്തിലാണ് നിയമം നടപ്പാക്കിയത് എന്ന് ചൂണ്ടിക്കാട്ടിയ, കോളജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷിക മാധവി ദിവാനോട് എന്നാണ് സ്ഥാപനം ആരംഭിച്ചതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ തിരിച്ചു ചോദിച്ചു. 2008ലാണെന്നായിരുന്നു ഉത്തരം. ‘ഈ വർഷങ്ങളില്‍ നിങ്ങള്‍ ഇത്തരത്തില്‍ നിർദേശങ്ങള്‍ പുറപ്പെടുവിച്ചില്ല. പെട്ടെന്ന് ഇവിടെ ഒരു മതമുണ്ടെന്ന് തിരിച്ചറിയുന്നു. വർഷങ്ങള്‍ക്ക് ശേഷം ഇത്തരമൊരു നിയമവുമായി നിങ്ങള്‍ മുമ്ബോട്ടുവരുന്നത് ദുഃഖകരമാണ്’ എന്നായിരുന്നു ജസ്റ്റിസ് കുമാറിന്റെ മറുപടി.
പൊട്ടിട്ടു വരുന്ന വിദ്യാർഥികളെ കോളജില്‍ പ്രവേശിപ്പിക്കില്ലേ എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ ചോദ്യം. കുറച്ച് മുസ്‌ലിം വിദ്യാർഥികള്‍ മാത്രമാണ് എതിർപ്പുന്നയിച്ചിട്ടുള്ളത് എന്നും 441 മുസ്ലിം വിദ്യാര്‍ഥികള്‍ സന്തോഷത്തോടെ കോളജില്‍ വരുന്നുണ്ടെന്നും ദിവാൻ ചൂണ്ടിക്കാട്ടി. അപ്പീല്‍ നല്‍കിയ വിദ്യാർഥികള്‍ എല്ലായ്‌പ്പോഴും ഹിജാബ് ധരിക്കാറില്ലെന്നും അവർ എടുത്തു പറഞ്ഞു. ഈ വേളയില്‍ ‘എന്തു ധരിക്കണമെന്ന് പെണ്‍കുട്ടികളുടെ കാര്യമല്ലേ?’ എന്നായിരുന്നു ജസ്റ്റിസ് കുമാറിന്റെ മറുചോദ്യം. എന്താണ് ധരിക്കേണ്ടത് എന്ന് പറഞ്ഞ് എങ്ങനെയാണ് സ്ത്രീയെ ശാക്തീകരിക്കുക എന്നും അദ്ദേഹം ചോദിച്ചു.
ഡ്രസ് കോഡ് വിദ്യാർഥികളുടെ മൗലികാവകാശമായി കാണാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി കോളജ് തീരുമാനം ശരിവച്ചിരുന്നത്. ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണ് എന്നും അതിനുള്ള അധികാരം കോളജ് മാനേജ്മെന്റിന് ഉണ്ടെന്നും രണ്ടംഗ ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോളജ് സർക്കുലറിനെതിരെ ഒമ്ബത് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com