
മലപ്പുറം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലമുണ്ടായ ഗ്യാസ് വിതരണ പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ ഗ്യാസ് ഏജൻസികൾ നടത്തുന്ന കൊള്ളവില ഈടാക്കലിനെതിരെ ശക്തമായ നടപടി വേണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊമേഴ്സ്യൽ ഗ്യാസിന് നിലവിൽ 2000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് കുറ്റി ഒന്നിന് 4000 രൂപ മുതൽ 5000 രൂപ വരെയാണ് പല ഏജൻസികളും ഈടാക്കുന്നത്. അവസരം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുകിട ഹോട്ടൽ വ്യാപാരികൾക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ പ്രഥമ പരിഗണന നൽകണം. “പുര കത്തുമ്പോൾ വാഴ വെട്ടുന്ന” സമീപനമാണ് ചില ഏജൻസികൾ സ്വീകരിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ പരാതി നൽകാനും നിയമപോരാട്ടം നടത്താനും കൺവെൻഷനിൽ തീരുമാനമായി. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷറഫ് മനരിക്കൽ, പി.പി.എ ബാവ, മണ്ണിൽ ബിന്ദു, മുഹമ്മദ് ബാവ എ.ആർ നഗർ, ഉണ്ണി തൊട്ടിയിൽ, എം.പി വേലായുധൻ മാസ്റ്റർ, ഷൌക്കത്ത് കൂരിയാട്, ചന്ദ്രമതി ചെമ്പട്ട തുടങ്ങിയവർ സംസാരിച്ചു. മനോജ് പുനത്തിൽ സ്വാഗതവും റഷീദ കണ്ണമംഗലം നന്ദിയും പറഞ്ഞു.
