മലപ്പുറം : ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ അർത്ഥം എന്താണെന്നും സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കില്‍ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയിലും വിദ്യാഭ്യാസ മന്ത്രിയിലും വിശ്വാസമുണ്ട്. കോടതിയെ ബോധ്യപ്പെടുത്തി സർക്കാർ സമയമാറ്റത്തില്‍ അനുകൂല നിലപാട് കൊണ്ടുവരണമെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സമസ്തയുടെ പ്രതിപക്ഷത്തിനെതിരെയുള്ള വിമർശനം ചർച്ച ചെയ്യുമെന്ന് കെപിസിസി നിലമ്ബൂരില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.സ്കൂള്‍ സമയം രാവിലെയും വൈകിട്ടുമായി അരമണിക്കൂർ കൂട്ടാനുള്ള സർക്കാർ തീരുമാനത്തിലെ പ്രതിഷേധം സമസ്ത അധ്യക്ഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നേരത്തെ അറിയിച്ചതാണ്. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. എന്നാല്‍ സർക്കാർ തീരുമാനം വൈകുന്നതിലല്ല സമസ്തയുടെ എതിർപ്പ്. പ്രതിപക്ഷം പിന്തുണയക്കുന്നില്ലെന്നാണ്. വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ മൗനത്തിന്‍റെ അർത്ഥമെന്തെന്ന് ചോദിക്കുന്ന സമസ്‌ത മുഖപത്രം പ്രതികരിക്കാതെ ഒളിച്ചോടുന്നവർ സമയമാറ്റത്തെ അനുകൂലിക്കുന്നുണ്ടെങ്കില്‍ അത് വ്യക്തമാക്കേണ്ടിയിരുന്നെന്നും കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ പ്രതിപക്ഷ പാർട്ടികളുടേത് അവസരവാദ നിലപാടാണെന്ന് കോണ്‍ഗ്രസിനെയും ലീഗിനെയും പരോക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. സമസ്ത വിമർശനം ചർച്ച ചെയ്യാണമെന്നാണ് കെപിസിസി അധ്യക്ഷൻ പറയുന്നത്. സ്‌കൂളുകളില്‍ 222 പ്രവൃത്തി ദിവസം എന്ന ആവശ്യത്തില്‍ ഹൈക്കോടതി ഉറച്ച് നില്‍ക്കുമ്ബോള്‍ സർക്കാറിന് സമസ്തയുടെ ആവശ്യം പരിഗണിക്കുക എളുപ്പമാകില്ല. എന്നാല്‍ നിലമ്ബൂരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചത്തലത്തില്‍ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷത്തിനെതിരായ വിമർശനം ഉപയോഗപ്പെടുത്താനാകും സർക്കാർ ശ്രമം. ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്‍റെ പേരില്‍ നിലവില്‍ സമസ്തയിലെ ഒരു വിഭാഗം പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. സ്കൂള്‍ സമയമാറ്റത്തിലും നിലപാട് കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്നതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടലിനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.