മലപ്പുറം : മഞ്ചേരിയിൽ ‘ഹാപ്പി അവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന പരാതിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വ്യാപാരസ്ഥാപനത്തിന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ 10,000 രൂപ പിഴ ചുമത്തി.
2024 ഒക്ടോബർ ഒന്നിന് കടയിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോഴാണ് രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് ഉപഭോക്താവിനെ അറിയിച്ചത്. എംആർപിയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരൻ നൽകിയിരുന്നു. ഇതുപ്രകാരം സാധനങ്ങൾ വാങ്ങി ബില്ലെഴുതുമ്പോൾ പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതത് സമയം പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂയെന്നും അറിയിച്ചു.
എന്നാൽ നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിയാണ് മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണൻ കമ്മിഷനിൽ പരാതി നൽകിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മിഷൻ നിർദേശിക്കുകയായിരുന്നു.
