കോഴിക്കോട്: യുവാവിനെ ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് ഇന്നലെ ചൊവ്വ പുലർച്ചെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖല്‍സാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങല്‍ വീട്ടില്‍ അല്‍ഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടില്‍ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്ബില്‍ മുഹമ്മദ് നബീല്‍ (37), പുളിക്കല്‍ സ്വദേശി ചുണ്ടാബലത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25), എന്നിവരെയാണ് കൊണ്ടോട്ടിയില്‍ നിന്ന് കസബ പൊലീസ് പിടികൂടിയത്. യുവാവിനെ തോർത്തുകൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു.22ന് പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് ചിന്താവളപ്പിലെ നെക്സ്റ്റല്‍ ഇൻ ലോഡ്ജിലെ 302ാം നമ്ബർ റൂമില്‍ നിന്നുമാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരിക്കേല്പിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചുക്കുകയും ചെയ്തു. ഉടൻ പൊലീസെത്തി സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ ലൊക്കേഷനും തിരിച്ചറിഞ്ഞു. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വ ത്തിലുള്ള സംഘം ഉടൻ കൊണ്ടോട്ടിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ഓടിച്ച വാഹനത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തു. ഷാജിത്തിന്റെ മുഖത്തും കണ്ണിലും പരിക്കേറ്റത് പ്രതികളുടെ മർദ്ദനത്തിലാണെന്ന് പൊലീസ് പറയുന്നു.

