
പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് യാത്രക്കാർ ദുരിതത്തിലായ സംഭവത്തിൽ പരപ്പനങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരാണ് നഗരസഭയ്ക്ക് പരാതി നൽകിയത്.നാടുകാണി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജിന് മുകളിൽ അശാസ്ത്രീയമായി സ്ലാബ് സ്ഥാപിച്ചതും, സ്ലാബിന് മുകളിൽ ഇന്റർലോക്ക് കട്ടകൾ പാകാതെ ഉപേക്ഷിച്ചതുമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകാൻ ആവശ്യമായ ദ്വാരങ്ങൾ നൽകാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. മഴ പെയ്താൽ മണിക്കൂറുകളോളം മലിനജലം നടപ്പാതയിൽ കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര അസാധ്യമായ അവസ്ഥയാണുള്ളത്.പനയത്തിൽ പള്ളി, ബസ് സ്റ്റാൻഡ്, കോടതി, പോലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ തുടങ്ങി നിരവധി സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പ്രധാന മേഖലയാണിത്. വെള്ളക്കെട്ട് കാരണം വിദ്യാർഥികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർ വാഹനങ്ങൾ തിരക്കുള്ള റോഡിലൂടെ നടക്കേണ്ടിവരുന്നത് ഗുരുതര അപകടഭീഷണിയുയർത്തുന്നു. കെട്ടിക്കിടക്കുന്ന മലിനജലം കൊതുകുജന്യ രോഗങ്ങൾ പടരാനും കാരണമാകുന്നുണ്ട്.വിഷയത്തിൽ അടിയന്തരമായി സ്ഥലപരിശോധന നടത്തി വെള്ളക്കെട്ടിന് സ്ഥിരം പരിഹാരം കാണണമെന്നും, ഡ്രൈനേജ് ശുചീകരിച്ച് ജലഒഴുക്ക് ഉറപ്പാക്കണമെന്നും, സ്ലാബിന് മുകളിൽ ഇന്റർലോക്ക് പാകി നടപ്പാത പൂർണ്ണമായും സഞ്ചാരയോഗ്യമാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു
