ഹജ്ജിന്റെ ആത്മാവായ അറഫയിൽ തീർഥാടക ലക്ഷങ്ങൾ ഇന്ന് അലിഞ്ഞുചേരും. കാലങ്ങളായി കാത്തിരുന്ന അറഫ സംഗമത്തിൽ അണിചേർന്ന് അവർ ആകാശത്തേക്ക് കൈകളുയർത്തി, കരളുരുകി പ്രാർഥിക്കും. മിനായിലെ കൂടാരത്തിൽ രാവെളുക്കുവോളം നീണ്ട പ്രാർഥനയിലൂടെ മനസ്സും ശരീരവും ഒരുക്കിയ തീർഥാടക സംഘങ്ങൾ പുലർച്ചെ മുതൽ അറഫയിലേക്കു യാത്ര തുടങ്ങിയിരുന്നു. ഇവിടെ ളുഹർ, അസർ നമസ്ക്കാരങ്ങൾ ഒന്നിച്ചു നിർവഹിച്ച് അറഫാ പ്രഭാഷണവും ശ്രവിച്ച് തീർഥാടകർ ടെന്റിൽ തന്നെയാകും പകൽ തുടരുക. സന്ധ്യയോടെ തീർഥാടകർ മുസ്‌ദലിഫയിലേക്ക് നീങ്ങും. അവിടെ രാത്രി തങ്ങി പ്രഭാത പ്രാർഥനയ്ക്കുശേഷം നാളെ രാവിലെ മിനായിലേക്കു പോകും. സാത്താന്റെ പ്രതീകത്തിനു നേരെ എറിയാനുള്ള കല്ലുകൾ മുസ്‌ദലിഫയിൽനിന്നു ശേഖരിച്ചാണു യാത്ര. കല്ലേറുകർമത്തിനു ശേഷം തീർഥാടകർ ബലിയറുക്കൽ, തലമുണ്ഡനം, കഅബ പ്രദക്ഷിണം, സഫ-മർവ പ്രയാണം എന്നിവ നിർവഹിക്കും. തുടർന്ന്, ഇഹ്റാം വേഷം (ലളിതമായ വെളുത്ത വസ്ത്രം) മാറി പുതുവസ്ത്രം അണിഞ്ഞ് പെരുന്നാൾ ആഘോഷിക്കും.

