Wednesday, September 17News That Matters
Shadow

വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളിൽ മലപ്പുറം സ്വദേശി പിടിയിൽ

കമ്ബിപ്പാര ഉപയോഗിച്ച്‌ പൂട്ട് പൊളിച്ച്‌ വ്യാപാര സ്ഥാപനം കൊള്ളയടിക്കും. മഞ്ചേരിയില്‍ മോഷണം പതിവ്. അറസ്റ്റിലായത് പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സ്ഥിരം മോഷ്ടാവ്. അറസ്റ്റിലാവുന്നത് ജയിലില്‍ നിന്ന് ഇറങ്ങി ഒരുമാസം കഴിയും മുൻപ്. മഞ്ചേരിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളിലാണ് നെച്ചിക്കുണ്ട് വീട്ടില്‍ വേണുഗാനൻ (51) പിടിയിലായത്.

മലപ്പുറം, വയനാട് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ രാത്രിയില്‍ വീടുകളും ഷോപ്പുകളും കുത്തി പൊളിച്ച്‌ അമ്ബതിലധികം മോഷണങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായ വേണുഗാനൻ ഒരു മാസം മുൻപാണ് മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സുനില്‍ പുളിക്കല്‍, മഞ്ചേരി എസ്.ഐ. കെ.ആർ. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11ന് പ്രതിയെ സ്ഥാപനങ്ങളിലെത്തിച്ച്‌ തെളിവെടുത്തു. ഈ മാസം 12ന് പുലർച്ച മഞ്ചേരി 22-ാം മൈലിലെ എ വണ്‍ ടൂള്‍സ് എന്ന സ്ഥാപനത്തിന്റെ പൂട്ട് കമ്ബിപ്പാര ഉപയോഗിച്ച്‌ തകർത്ത് രണ്ട് ലക്ഷം രൂപയും 12,000 രൂപയുടെ സാധനങ്ങളും കവർന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ഏതാനും കടകളിലും പൂട്ട് പൊളിച്ച്‌ അകത്തു കയറിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. കച്ചേരിപ്പടി ഐ.ജി.ബി.ടി.ക്ക് സമീപമുള്ള ഹോട്ടല്‍ സുല്‍ത്താൻ പാലസിലും മോഷണം നടത്തിയിരുന്നു.

വയനാട് സുല്‍ത്താൻ ബത്തേരിയില്‍ ഷോപ്പ് പൊളിച്ചു 14 ലക്ഷം കവർന്ന കേസില്‍ ജയിലിലായ പ്രതി ഒരു മാസം മുമ്ബാണ് പുറത്തിറങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ മഞ്ചേരിയിലെയും വേങ്ങരയിലെയും നിരവധി ഷോപ്പുകള്‍ കുത്തിപ്പൊളിച്ച്‌ പണം കവർന്നതായി പ്രതി മൊഴി നല്‍കിയതായി പൊലീസ് വിശദമാക്കിയിട്ടുണ്ട്. എ.എസ്.ഐമാരായ രാജീവ്, അനീഷ് ചാക്കോ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ സവാദ്, തൗഫീഖ് മുബാറക്, സി.പി.ഒ ശ്രീഹരി, ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL