സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്ബ്ര സ്വദേശി ചാലിപ്പറമ്ബ് മണ്ണാറക്കല്‍ ഷാജി(44)യുടെ മരണമാണ് അവസാനത്തേത്. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. കഴിഞ്ഞവർഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് എട്ടുപേരാണ് മരിച്ചത്. മാത്രമല്ല, 38 പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

പ്രതിരോധനടപടികള്‍ ശക്തം
രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ സർക്കാർ ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്ബയിൻ വിവിധ ആരോഗ്യസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം. കെട്ടിക്കിടക്കുന്ന ജസസ്രോതസുകളും കുളങ്ങളും വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിസോർട്ടുകള്‍, ഹോട്ടലുകള്‍, വാട്ടർ തീം പാർക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യും. കുടിവെള്ള സ്രോതസുകള്‍ പരിശോധിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യമന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.
ജലാശയങ്ങളില്‍ ഇറങ്ങുമ്ബോള്‍
ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ നീന്താനിറങ്ങുന്നവർ ഈ അമീബയ്‌ക്കെതിരെ ജാഗ്രത പുലർത്തേണ്ടതും അത്യാവശ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്ക് കടന്ന് കോശങ്ങളെ ഉള്‍പ്പെടെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. രോഗം വഷളാകുന്ന ഘട്ടത്തിലെത്തുന്നതിനു മുമ്ബേ തിരിച്ചറിയാൻ പലപ്പോഴും സാധിക്കാത്തതും മരണനിരക്ക് ഉയർത്തുന്നുണ്ട്. അമീബിക് മസ്തിഷ്‌കജ്വരം കുട്ടികളിലാണ് കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. തടാകങ്ങള്‍, പുഴകള്‍, നീരുറവകള്‍, അരുവികള്‍ തുടങ്ങിയിടത്തെല്ലാം രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കാണാം. മലിനമായ ജലാശയങ്ങളില്‍ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്ബോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാല്‍ ഈ വെള്ളം കുടിച്ചാല്‍ അമീബ ഉള്ളില്‍ എത്തില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല.കുളിമുറിയില്‍ കുളിക്കുന്നവർക്കിടയിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് പ്രതിരോധ മാർഗം സ്വീകരിക്കും എന്നതും നിർണായകമാണ്. രോഗത്തിന്റെ രാജ്യാന്തര മരണ നിരക്ക് 97 ശതമാനമായിരിക്കെ കേരളത്തില്‍ ഇത് 24 ശതമാനമായി നിയന്ത്രിച്ചത് നേട്ടമെന്ന സർക്കാരിന്റെ അവകാശവാദം ഉയരുമ്ബോഴും വ്യക്തതയോടും കൃത്യതയോടും ഒരു പ്രതിരോധ മാർഗം കണ്ടെത്തണമെന്നതാണ് പ്രധാന വെല്ലുവിളി. മരുന്നു കൊടുത്തു ചികിത്സിക്കുന്നതല്ല, രോഗപ്രതിരോധത്തിലാണ് വിജയിക്കേണ്ടതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ ലോക രാജ്യങ്ങളില്‍ ഈ അമീബയുടെ സാന്നിദ്ധ്യം പിന്നീട് സ്ഥിരീകരിച്ചു. രോഗം പടരുന്നതിനിടെ സ്ഥിതിഗതി ആരോഗ്യവകുപ്പ് ഗൗരവമായി എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. എത്രയും പെട്ടന്ന് ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയാല്‍ മാത്രമേ അമീബിക് മസ്തിഷ്ക ജ്വരത്തില്‍ നിന്നും രക്ഷനേടാനാകു. ഇതിനായി വേണ്ട മുൻകരുതലുകള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണ്